Blogger Tips and TricksLatest Tips And TricksBlogger Tricks

December 31, 2013

പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ


പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ 



തിരുവനന്തപുരം: പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിറവേറ്റിയെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എന്നെ ഞാനാക്കിയത് പാർട്ടിയാണ്. ആ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സ്ഥാനമൊഴിയുന്പോൾ പരിഭവം പറയുന്നത് ശരിയല്ല. ഈ അവസരത്തിൽ ആരെയും കുറ്റം പറയാൻ ഇല്ല- തിരുവഞ്ചൂർ പറഞ്ഞു.


ആഭ്യന്തരവകുപ്പ് ഭരിച്ച ഒന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനാണ് തിരുവഞ്ചൂര്‍ വകുപ്പ് ഒഴിയുന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ആഭ്യന്തരവകുപ്പും അനുബന്ധവകുപ്പുകളും കഴിഞ്ഞ ഒന്നരവകുപ്പില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. കലവറയില്ലാത്ത പിന്തുണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചു
ഭരണ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2012ല്‍ പോലീസ് വെടിവെപ്പ് ഒന്നുപോലും ഉണ്ടായിട്ടില്ല. 2013ല്‍ രണ്ട് പോലീസ് വെടിവെപ്പുണ്ടായി. ഇത് രണ്ടും ജനങ്ങളെ പിരിച്ചുവിടാന്‍ ആകാശത്തേക്കാണ് പോലീസ് വെടിവെച്ചത്. ഒന്നരവര്‍ഷം ഒരു വെടിവെപ്പുപോലുമുണ്ടാവാത്തത് അസുലഭ നേട്ടമായി കരുതുന്നു. ടി.പി വധക്കേസില്‍ കൊന്ന ആളേയും കൊല്ലിച്ച ആളേയും പിടിച്ചു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നത്. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനായെന്നാണ് കരുതുന്നത്. പരിഭവവും പരാതിയുമില്ല. രണ്ടുകയ്യും വീശി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നയാളാണ് ഞാന്‍. ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം വരെയുള്ള സമരങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും




മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന. ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലാണ് തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് കോര്‍ കമ്മറ്റിയില്‍ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയെന്ന പ്രധാനമന്ത്രിയുടെ കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും നേതൃത്വം കരുതുന്നു.
ജനുവരി ആദ്യ ആഴ്ച്ചയില്‍ മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. എന്നാല്‍ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളില്‍ വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങളെ രാജികാര്യം അറിയിക്കാനാണ് മന്‍മോഹന്‍സിംഗ് താത്പര്യപ്പെടുന്നത്.
രാഹുല്‍ പ്രധാനമന്ത്രിയായാല്‍ സര്‍ക്കാരിന്റെ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കും. അങ്ങനെ യു.പി.എ അനുകൂല വികാരം ഉണ്ടാക്കാനാണ് ശ്രമം.
കോണ്‍ഗ്രസിന്റെ എം.പിമാരോട് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നാം അവസരം തനിക്ക് വേണ്ടെന്നും വിശ്രമമാണ് ആവശ്യമെന്നും മന്‍മോഹന്‍സിംഗ് അറിയിച്ചിരുന്നു.

December 6, 2013

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു 


കോതമംഗലം :   ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വയസ് പ്രായമമുള്ള പിഞ്ചു കുഞ്ഞിന്റെ പിതാവായ കോതമംഗലം ഊന്നുകല്‍ തേന്‍കോട് സ്വദേശി ഇടപ്പാട്ട് ഷംജാദാണ് ഇരുവൃക്കകളും തകരാറിലായി ജീവനായി കേഴുന്നത്. പ്രായമായ മാതാപിതാക്കളും രണ്ടു വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷംജാദ് കഴിഞ്ഞ ഒന്‍പതു മാസമായി ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലാണ്. 

ആഴ്ചയില്‍ രണ്ടു പ്രാവശ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി രക്തം മാറിക്കൊണ്ട് (ഡയാലിസിസ്) ഇരിക്കുകയാണ്. ഇതിനു മാത്രം ആഴ്ചയില്‍ ആറായിരം രൂപയിലധികം ചിലവു വരും. ഈ തുക സുമനസുകളുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ശാരീരിക സ്ഥിതി ഗുരുതരമായതോടെ വൃക്കകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൃക്ക നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും മാറ്റി വയ്ക്കുന്നതിന് 12 ലക്ഷത്തിലധികം രൂപ ചിലവു വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. 

ഷംജാദ് വിവാഹ ശേഷം ഒരു വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ചരക്കു ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരവെ ശരീരത്തിന് നീരും വേദനയും നിര്‍ത്താതെ ശര്‍ദ്ദിയും തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 

വിദേശ യാത്രയ്ക്ക് തന്നെ വന്‍തുക ചിലവു വന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വന്നതും തുടര്‍ചികിത്സക്ക് തടസമായി. വാടക വീട്ടിലാണ് ഈ നിര്‍ധന കുടുംബം താമസിച്ചു വരുന്നത്. ഇപ്പോള്‍ പള്ളിയില്‍ മുഅദ്ദിനായ ഷംജാദിന്റെ സഹോദരന്‍ സിലാജിന്റെ വേതനം മാത്രമാണ് ഏക വരുമാനം. സിലാജിനും ഭാര്യയും കുടംബവുമുണ്ട്.

 വൃക്കകള്‍ മാറ്റി വയ്ക്കാനായി 12 ലക്ഷം രൂപ സമൂഹത്തിലെ ഉദാര മനസ്‌കരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഒരു കുടുംബത്തിന്റെ അത്താണിയായ ഷംജാദിന് ജീവിതത്തിലേക്ക് വേഗം മടങ്ങി വരനാവു. ചികിത്സാ സാഹയം ലഭിക്കുന്നതിനായി ഫെഡറല്‍ ബാങ്കിന്റെ ഊന്നുകല്‍ ബ്രാഞ്ചില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

സഹാ യങ്ങളും സംഭാവനകളും അയക്കേണ്ട വിലാസം : 

ഷംജാദ് ഇ എച്ച്, ഇടപ്പാട്ട് വീട്, 
തേന്‍കോട്, 
ഊന്നുകല്‍ പി ഒ, 
എറണാകുളം ജില്ല - 686 693, 
ഫോണ്‍ - 9048507315

ഫെഡറല്‍ ബാങ്ക്, ഊന്നുകല്‍ ബ്രാഞ്ച്,
സേവിംഗ്‌സ് അക്കൗണ്ട് നമ്പര്‍ - 17720100014335, 
ഐഎഫ്എസി കോഡ് - 0001772.